കടൽ
സങ്കടങ്ങൾ തിരയിലേക്കിട്ട്
നഗ്നപാദത്താൽ നമുക്കിന്ന്
നടക്കണമീ കടൽതീരത്തെ
പഞ്ചസാര മണൽപ്പുറത്ത്.
കടൽവെള്ളം പതുപതുത്തൊരു
പൊൻതൂവൽ മെത്തയാകട്ടെ.
പരിഭവത്തിൻ കെട്ടഴിക്കാൻ
വിളിക്കാമൊരു കടൽകാക്കയെ.
കടലിലേക്കൂളിയിടും മുൻപേ,
സൂര്യഗോളം കയ്യിലൊതുക്കാം.
ജലരാശിയിലെ മൗനത്തിൽ
മീനുകളോട് മിണ്ടിയിരിക്കാം.
ശ്വാസകോശം വായു വീർത്ത്,
ബലൂണ് പോലെ നിറയുമ്പോൾ,
തിരകൾക്ക് മുകളിലെത്തി,
ദീർഘമായി നിശ്വസിച്ചീടാം.
കടലിൽ കഴുകാം നമ്മുടെ
കരളിലെ കദനങ്ങളെല്ലാം.
കണ്ണീരുപ്പു കലങ്ങിയാലും
കടലുപ്പ് കൂടില്ലല്ലോ.
വിഷാദ നീലം കലർന്നാലും
കടൽനീലിമ കൂടില്ലല്ലോ.

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു