മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ(1877 ജൂൺ 06 – 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ തിരുവനന്തപുരത്തെ ഉള്ളൂരിലേക്കു താമസം മാറി.
കവി എന്നതിനു പുറമേ സാഹിത്യ ചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽക്കേ ഉള്ളൂർ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്നു. .കഠിന സംസ്കൃതപദങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് വായനക്കാർക്ക് ഇഷ്ടമായിരുന്നു.. സാഹിത്യ ലോകം അദ്ദേഹത്തെ “ഉജ്ജ്വല ശബ്ദാഢ്യൻ” എന്നാണ് വിളിക്കുന്നത്. കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലും ഉള്ളൂരിനെ നമ്മൾ സ്മരിക്കുന്നു. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകൻ’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷൺ’ ബിരുദവും സമ്മാനിച്ചു.
ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ചാണ് ശ്രദ്ധേയരായത് . സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു.
ഉള്ളൂരിന്റെ പ്രധാന കൃതികൾ ഉമാകേരളം(മഹാകാവ്യം), കേരള സാഹിത്യ ചരിത്രം, കർണ്ണഭൂഷണം, പിങ്ഗള, ഭക്തിദീപിക, ഒരു മഴത്തുള്ളി (കവിത), പ്രേമസംഗീതം, തുമ്പപ്പൂവ്, കിരണാവലി, മണി മഞ്ജുഷ, വിശ്വം ദീപമയം, ചിത്രശാല എന്നിവയാണ്.
ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പ്രേമസംഗീതം എന്ന കവിതയിൽ നിന്നുള്ള വരികളുടെ ആലാപനം.