സുഗതകുമാരി ടീച്ചർ അനുസ്മരണം
സുഗതകുമാരി ടീച്ചർ അനുസ്മരണം
നിന്നെ സ്നേഹിച്ചു ഞങ്ങള്‍…
ഇന്നും മഴയുണ്ടായിരുന്നു.
ആരോടോ പിണങ്ങിപ്പിരിയുന്നതിന് അപാരമായ വേദന ഉള്ളിലൊതുക്കുംപോലെ പെയ്തുനിന്ന രാത്രിമഴ.
ഒടുവില്‍ മഴയുടെ കൈപ്പാടുകള്‍ മാത്രം എവിടെയൊക്കെയോ കോറിയിട്ട് അതെങ്ങോ കടന്നുപോയി.
പിന്നെയും പറയാനുണ്ടായിരുന്നത് എന്തായിരിക്കാം?
അതെ അത് തന്നെയാവും
“സമാന ഹൃദയ നിനക്കായ് പാടുന്നേന്‍”
എന്നല്ലാതെ മറ്റെന്ത്.
മണ്ണിനെയും മനസ്സിനെയും അതിന്റെ ഉണ്മയില് തൊടാന്‍ ചിലര്‍ക്കെ കഴിയൂ.
സ്വയം നട്ടുവച്ച് മുളപ്പിച്ചെടുത്ത് വിളവായി പൊലിയുക എന്ന വൃക്ഷ ദൗത്യം.
അതായിരുന്നു സുഗതകുമാരി എന്ന സുകൃതഹൃദയത്തിന്റെയും കടമ.
മനസ്സിന്റെ തീരയമുനയിലാണ് അവ എഴുതപ്പെട്ടത്.
കൃഷ്ണവനത്തിന്റെ ഹൃദയത്തില്‍ അടവച്ച് വിരിയിച്ചെടുത്ത കിളിമുട്ടകൾ കിളികളായി പാറുന്നതിനു കാവലിരുന്ന വനഗായിക.
രാത്രിമഴയോടു ഞാൻ പറയട്ടെ
സുഗതകുമാരി ടീച്ചറിനെ ടീച്ചറമ്മ എന്നു വിളിക്കാനാണ് എനിക്കിഷ്ടം.
കാരണം എന്റെ അമ്മമ്മയുടെ സാമ്യമുള്ള മുഖവും മുഖഭാവവുമാണ് ടീച്ചറിന്റേത്.
അതുകൊണ്ടാവും ടീച്ചറമ്മയെ ഒരുപാട് തവണയൊന്നും കണ്ടിട്ടില്ല എങ്കിലും എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ പോലെ തോന്നുന്നത്.
ഡിസംബർ 23, 2020 ൽ ടീച്ചറമ്മ നമ്മെ വിട്ടുപിരിഞ്ഞു. ടീച്ചറിനെ ആദ്യമായി ഞാൻ കാണുന്നത് തിരുവനന്തപുരത്തെ പുത്തരികണ്ടം മൈതാനത്ത് വച്ചായിരുന്നു. അന്ന് ദൂരെ മാത്രമുള്ള കാഴ്ച. എനിക്ക് ചെറുപ്പം മുതൽ തന്നെ വളരെ പരിചിതമായിരുന്നു സുഗതകുമാരി ടീച്ചർ എന്ന പേരും ആ മുഖവും. എന്റെ അച്ഛൻ പറഞ്ഞു കേട്ടാണ് ഞാൻ ടീച്ചറിനെകുറിച്ച് കൂടുതൽ അറിയുന്നത്.